കൊച്ചി: നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ ‘തീവെട്ടി ബാബു’ എന്നറിയപ്പെടുന്ന ബാബു (61) കുറുപ്പംപടി പൊലീസിന്റെ പിടിയിലായി. കൊല്ലം കുളത്തൂർക്കോണം ചിറക്കര നന്ദു ഭവനിൽ താമസിക്കുന്ന ഇയാളെ മോഷണ വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി പുല്ലുവഴിയിലെ ശ്രീകൃഷ്ണ ബേക്കറിയിൽ കയറി മോഷണം നടത്തിയ കേസിലാണ് നടപടി. കടയുടെ ഷട്ടറിന്റെ താഴ്ഭാഗം പൊളിച്ചാണ് ബാബു അകത്ത് കടന്നത്. കടയിൽ നിന്ന് 15,000 രൂപ, ഒരു മൊബൈൽ ഫോൺ, ഒരു ടാബ്ലറ്റ് എന്നിവ ഇയാൾ മോഷ്ടിച്ചു.
ഇരുമ്പുവടിയും മഴക്കോട്ടും ധരിച്ചെത്തിയ പ്രതിയുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നെങ്കിലും മുഖം വ്യക്തമായിരുന്നില്ല. ഇതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ കണ്ണൂർ പയ്യോളി സ്റ്റേഷൻ പരിധിയിൽ മോഷണ വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കടയുടമയ്ക്ക് സംശയം തോന്നി. ടാബ്ലറ്റിലുണ്ടായിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടതോടെയാണ് സാധനങ്ങൾ പുല്ലുവഴിയിലെ ബേക്കറിയിൽ നിന്ന് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും നടത്തിയ അന്വേഷണത്തിൽ ബാബുവിനെ പിടികൂടുകയും ചെയ്തു. മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ ഒരാഴ്ച മുൻപാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു.






