തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിൽ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. സർക്കാരുമായി സഹകരിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കില്ലെന്നും, അതിന്റെ ഭാഗമായാണ് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനെ (ഡിഎച്ച്എസ്) സ്ഥാനത്തുനിന്ന് മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
നിപ്പ പരിശോധനാ ഫലം ലഭിച്ചിട്ടും അത് ഔദ്യോഗികമായി അറിയിക്കുന്നതിൽ ഡിഎച്ച്എസ് വീഴ്ച വരുത്തിയതായി മന്ത്രി ആരോപിച്ചു. ആശയവിനിമയത്തിൽ ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിച്ചെന്നും ചില ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
നിപ്പ പരിശോധനാ ഫലം പോസിറ്റീവാണെന്ന വിവരം തനിക്ക് ലഭിക്കുന്നതിന് മുൻപ് കോഴിക്കോട് മാധ്യമങ്ങൾക്ക് വിവരം ലഭിച്ചിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് ഒരു മണിയോടെ ഫലം ലഭിച്ചിട്ടും വൈകിട്ട് അഞ്ചരയ്ക്ക് നടത്തിയ വാർത്താസമ്മേളനം വരെ ഔദ്യോഗിക വിവരം ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സർക്കാരുമായി പൂർണമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരെ ആവശ്യമില്ലെന്നും ഇത് അച്ചടക്ക നടപടിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ കളക്ടറുമായുള്ള ആശയവിനിമയത്തിലും വീഴ്ച ഉണ്ടായതായി മന്ത്രി സൂചിപ്പിച്ചു. അതേസമയം, തിരുവനന്തപുരത്തിരുന്ന് സാഹചര്യം നിയന്ത്രിക്കുന്നതിനെതിരായ പ്രതിപക്ഷ വിമർശനങ്ങൾ അദ്ദേഹം തള്ളി.
കോഴിക്കോട് എത്തുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും, ആവശ്യമായാൽ വേഗത്തിൽ എത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തെ രാഷ്ട്രീയ വിവാദമാക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിപ്പ ബാധിതനായ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ വലിയ പോരാട്ടമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവർ ആത്മാർഥമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.






