തൃശൂർ: പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ സ്വകാര്യ ബസ്സുടമകൾ അടിയന്തര അവലോകന യോഗം ചേരുന്നു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ യോഗം ഇന്ന് നടക്കും. സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസ് സർവീസുകളെ ബാധിച്ചുവെന്നാണ് ബസ്സുടമകളുടെ ആരോപണം.
ഇന്ധനച്ചെലവിന് ആവശ്യമായ കളക്ഷൻ പോലും ലഭിച്ചില്ലെന്നും തൊഴിലാളികൾക്ക് മുഴുവൻ വേതനം നൽകാൻ കഴിഞ്ഞില്ലെന്നും ബസ്സുടമകൾ പറയുന്നു. പദ്ധതിയുടെ യഥാർത്ഥ സാമ്പത്തിക ആഘാതം സംബന്ധിച്ച കണക്കുകൾ ഇന്ന് ലഭ്യമാകുമെന്നും അവർ അറിയിച്ചു.
സ്ഥിതി തുടർന്നാൽ സർവീസ് നിർത്തിവെച്ച് സമരത്തിലേക്ക് കടക്കുന്നതും പരിഗണനയിലുണ്ടെന്ന് ബസ്സുടമകൾ വ്യക്തമാക്കി. വെള്ളിയാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ നേരിൽകണ്ട് നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്നും, ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പണിമുടക്കടക്കമുള്ള സമരനടപടികളിലേക്ക് നീങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകി.
സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി ഇന്നലെയാണ് ആരംഭിച്ചത്. സംസ്ഥാനത്തെ 3,125 ഓർഡിനറി സർവീസുകളാണ് പദ്ധതിയുടെ ഭാഗമായത്. പദ്ധതിമൂലമുള്ള വരുമാനനഷ്ടം നികത്താൻ പ്രതിമാസം 60 കോടി രൂപ കെഎസ്ആർടിസിക്ക് സർക്കാർ നൽകും.
ഇന്ദിര ഗ്യാരന്റി പദ്ധതികളിലെ ആദ്യ പദ്ധതിയായ പ്രിയദർശിനി, സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുൻപേ നടപ്പിലാക്കിയതാണ്. എന്നാൽ പ്രഖ്യാപിച്ച വാഗ്ദാനം പൂർണമായി പാലിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു.






