മുംബൈ: പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്ന ആരെയും നിർബന്ധിച്ച് പാർട്ടിയിൽ നിലനിർത്തില്ലെന്ന് ശിവസേന (യു.ബി.ടി.) അധ്യക്ഷൻ ഉദ്ധവ് താക്കറെ. ചില പാർട്ടി എം.പിമാരുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.പിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
2022-ൽ ശിവസേനയിൽ ഉണ്ടായ പിളർപ്പിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പാർട്ടിയിൽ കലാപത്തിന്റെ സൂചനകൾ നേരത്തേ തന്നെ ലഭിച്ചിരുന്നുവെങ്കിലും ആരെയും പാർട്ടിയിൽ തുടരാൻ താൻ നിർബന്ധിച്ചിരുന്നില്ലെന്ന് ഉദ്ധവ് പറഞ്ഞു. ബാലാസാഹേബ് താക്കറെ രൂപീകരിച്ച പാർട്ടി വിട്ടുപോയവർക്ക് ഭാവിയിൽ അവരുടെ തീരുമാനത്തിൽ ഖേദിക്കേണ്ടി വരുമെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അവിഭക്ത ശിവസേനയിലെ 40 എം.എൽ.എമാർ പാർട്ടി വിട്ട സംഭവവും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ ബോധമുണ്ടായിരുന്നുവെന്നും, മുഖ്യമന്ത്രി ആയിരുന്ന താൻ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാതെ ഇരുന്നുവെന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം അറിഞ്ഞിട്ടും ആരെയും തടയാൻ ശ്രമിച്ചില്ലെന്നും ആരുടെയും മേൽ സമ്മർദ്ദം ചെലുത്തിയില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ തുറന്ന് അന്വേഷണത്തിന് ഉത്തരവിടാതിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം മനസ്സുകൊണ്ട് പാർട്ടി വിടാൻ തീരുമാനിച്ചവരെ പിടിച്ചുനിർത്തുന്നതിൽ അർത്ഥമില്ലെന്നും, പോകാൻ ആഗ്രഹിക്കുന്നവർക്ക് പോകാമെന്നും അവർക്ക് നല്ലത് നേരുന്നതായും അദ്ദേഹം പറഞ്ഞു.






