കണ്ണൂർ: കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിൻ ഫ്യൂവൽ ഫിൽട്ടറിൽ തകരാർ കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്.
ചൊവ്വാഴ്ച രാവിലെ 7.03-ന് പുറപ്പെട്ട ഐ.എക്സ്. 778 (ബോയിങ് 737-8) വിമാനമാണ് തിരിച്ചിറക്കിയത്. മംഗളൂരുവിന് സമീപം എത്തിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മംഗളൂരു വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ വിമാനം കണ്ണൂരിലേക്ക് തിരിച്ചുവിട്ടു.
ഇന്ധന ഭാരം കുറയ്ക്കുന്നതിനായി വിമാനം ഏകദേശം 20 തവണ കണ്ണൂർ വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നു. ഇതോടെ യാത്രക്കാരിലും നാട്ടുകാരിലും ആശങ്കയുണ്ടായി. ഒടുവിൽ രാവിലെ 9.54-ന് വിമാനം സുരക്ഷിതമായി കണ്ണൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനത്തിൽ 150 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നു. ലാൻഡിംഗിന് ശേഷം എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റി. പിന്നീട് സർവീസ് രാത്രി 8.30-ലേക്ക് പുനഃക്രമീകരിച്ചു.
ജിദ്ദയിലേക്ക് ദീർഘദൂര യാത്രയായതിനാൽ ഏകദേശം 25 ടൺ ഇന്ധനം വിമാനത്തിലുണ്ടായിരുന്നു. കൂടുതൽ ഇന്ധനത്തോടെ ലാൻഡ് ചെയ്യുന്നത് അപകടസാധ്യതയുള്ളതിനാൽ ഇന്ധന ഭാരം കുറയ്ക്കാനാണ് വിമാനം ആകാശത്ത് വട്ടമിട്ട് പറത്തിയത്. വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റിൽ രണ്ടുദിവസം മുമ്പ് തകരാർ കണ്ടെത്തിയിരുന്നുവെന്നും പിന്നീട് അത് പരിഹരിച്ചതായും അധികൃതർ അറിയിച്ചു.






