കോട്ടയം: കോട്ടയം വാഴൂരിൽ ലഹരി ഉപയോഗിച്ച് അക്രമം നടത്തിയ രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. വാഴൂർ മയിലാടുംപാറ പാറാംതോട് ജങ്ഷനിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവും സുഹൃത്തും വഴിയരികിൽ ഇരുന്ന് മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തതായി നാട്ടുകാർ ആരോപിച്ചു. ഇവരോട് പ്രദേശവാസികൾ ചോദ്യം ചെയ്തതോടെ യുവാക്കൾ പ്രകോപിതരായി സമീപത്തെ വീടുകൾക്കും നാട്ടുകാർക്കും നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം.
കല്ലേറിൽ നിരവധി വീടുകളുടെ ജനൽചില്ലുകൾ തകർന്നു. യുവാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ചില നാട്ടുകാർക്കും പരിക്കേറ്റു. തുടർന്ന് പ്രദേശവാസികൾ സംഘടിച്ച് ഇരുവരെയും കീഴ്പ്പെടുത്തി പള്ളിക്കത്തോട് പൊലീസിന് കൈമാറുകയായിരുന്നു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ലഹരിമാഫിയക്കെതിരെ ബഹുജന പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പാറാംതോട് ജങ്ഷനിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. റെജി അധ്യക്ഷത വഹിച്ചു. വാർഡംഗം സൗമ്യ ജോസ്, പഞ്ചായത്ത് അംഗങ്ങളായ വി.എൻ. മനോജ്, പി.എം. ജോൺ, ആതിര കെ. രാജ്, അമൃത ജയകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസ് കെ. ചെറിയാൻ എന്നിവർ സംസാരിച്ചു.
ലഹരിമാഫിയയുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നിവേദനം നൽകുമെന്ന് യോഗത്തിൽ അറിയിച്ചു.




