വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നടക്കുന്ന നിർണായക സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാൻ എണ്ണക്കപ്പലുകൾ പുറത്തെത്തിയതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഒരുങ്ങുന്നതിനിടെയാണ് രണ്ട് മാസത്തിനിടെ ഇറാന്റെ ആദ്യ ക്രൂഡ് ഓയിൽ കയറ്റുമതി രേഖപ്പെടുത്തപ്പെട്ടതെന്ന് അന്താരാഷ്ട്ര കപ്പൽ ഗതാഗത നിരീക്ഷണ വെബ്സൈറ്റായ ‘ടാങ്കർ ട്രാക്കേഴ്സ്’ ഉപഗ്രഹ ചിത്രങ്ങൾ ഉദ്ധരിച്ച് വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ബുർഗൻസ്റ്റോക്ക് മൗണ്ടൻ റിസോർട്ടിൽ ഔദ്യോഗിക സമാധാന ചർച്ചകൾ ആരംഭിക്കുമെന്നാണ് വിവരം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ ആഗോള എണ്ണവിപണിയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഇറാന്റെ നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ ‘ഡിയോണ’, ‘ഹീറോ 2’ എന്നീ കപ്പലുകൾ ഉപരോധ മേഖല കടന്നതായി ടാങ്കർ ട്രാക്കേഴ്സ് പറയുന്നു. ഇവയിൽ ഏകദേശം 38 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. കൂടാതെ ‘സ്ട്രീം’ എന്ന മറ്റൊരു കപ്പൽ ഇറാൻ തുറമുഖത്തേക്ക് നീങ്ങുന്നതായും, ‘സാനിയ 1’ എന്ന കപ്പൽ ഒമാൻ ഉൾക്കടലിലെ ഉപരോധ മേഖല കടന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, സമാധാന ധാരണാപത്രം ഒപ്പുവെച്ചാൽ ഇറാനിൽ നിന്നുള്ള എണ്ണവിൽപ്പനയും ബാങ്കിംഗ്, ഗതാഗതം, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലെ ഉപരോധ ഇളവുകളും അനുവദിക്കാമെന്ന നിലപാട് യുഎസ് പരിഗണിക്കുന്നുവെന്നുമാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഇറാന്റെ ആണവ പദ്ധതികളും ഉപരോധ ഇളവുകളും ഉൾപ്പെടെ അടുത്ത 60 ദിവസത്തിനുള്ളിൽ അന്തിമ തീരുമാനത്തിലേക്ക് എത്താനാണ് സാധ്യതയെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






