അഹമ്മദാബാദ്: നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. അഹമ്മദാബാദ് ന്യൂ റാണിപിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന രഹാൻ പട്ടേൽ (17) ആണ് മരിച്ചത്.
പുലർച്ചെ 2.30ഓടെയാണ് സംഭവം. അമ്മയ്ക്കും ഇളയസഹോദരനുമൊപ്പം താമസിച്ച് വരികയായിരുന്നു വിദ്യാര്‍ത്ഥി. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കിടപ്പുമുറിയോട് ചേർന്ന ബാൽക്കണിയിലെ സുരക്ഷാ വല മുറിച്ചാണ് ചാടിയതെന്ന് പൊലീസ് അറിയിച്ചു.
അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം സംഭവം ശ്രദ്ധിച്ചത്. തുടർന്ന് അലാറം മുഴക്കി താമസക്കാരെ അറിയിക്കുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ് ടു പരീക്ഷയിൽ 85 ശതമാനം മാർക്ക് നേടിയിരുന്ന വിദ്യാർത്ഥി നീറ്റ് യുജി പരീക്ഷയിൽ മുൻപും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.
അതേസമയം, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, കോച്ചിംഗ് സ്ഥാപനത്തിലെ ജീവനക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)






