തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ സാധ്യതകൾ പഠിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും മൂവാറ്റുപുഴ, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രമാക്കി പുതിയ ജില്ലകൾ വേണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.
സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സമഗ്രമായി പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചില പ്രദേശങ്ങളിൽ ന്യായവില വിപണി വിലയേക്കാൾ കൂടുതലോ കുറവോ ആണെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. സാങ്കേതികവിദ്യയുടെ സഹായത്തോടെയും വിപണി വിവരങ്ങളുടെയും ഫീൽഡ് തല ഡാറ്റയുടെയും അടിസ്ഥാനത്തിലായിരിക്കും പുതിയ വിലനിർണയം.
2010 മുതൽ തീർപ്പാകാതെ കിടക്കുന്ന ന്യായവില സംബന്ധമായ അപ്പീലുകൾ പരിഹരിക്കാൻ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. നിലവിലുള്ള എല്ലാ അപ്പീലുകളും 2026 ഒക്ടോബർ 31-നകം തീർപ്പാക്കുകയാണ് ലക്ഷ്യം.
പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ സ്റ്റാമ്പിങ് സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് ലഭ്യമാക്കും.
അണ്ടർവാലുവേഷൻ കേസുകളിൽ കുടിശിക വരുത്തുന്ന തുക ബന്ധപ്പെട്ട വസ്തുവിന്മേലുള്ള ബാധ്യതയായി രേഖപ്പെടുത്തും. ഇതുവഴി ഭാവിയിൽ വസ്തു വാങ്ങുന്നവർക്ക് ബാധ്യതകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കും. ലൈസൻസുള്ള സ്റ്റാമ്പ് വെണ്ടർമാരുടെ സ്റ്റാമ്പ് പേപ്പർ വിൽപന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷം രൂപയായി ഉയർത്താനും തീരുമാനിച്ചു.
പൊതുമരാമത്ത് വകുപ്പിനായി 5,952.29 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. നിലവിലുള്ള പി.ഡബ്ല്യു.ഡി മാനുവൽ പരിഷ്കരിക്കുകയും പുതിയ റോഡ് ആർക്കിടെക്ചർ വിങ് രൂപീകരിക്കുകയും ചെയ്യും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ഘട്ടംഘട്ടമായി ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ്, സപ്ലൈകോ, ഹോർട്ടികോർപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വിതരണ ശൃംഖലയിലെ പോരായ്മകൾ പരിഹരിക്കും. സപ്ലൈ ചെയിൻ മാനേജ്മെന്റ് മാതൃകയിൽ അവശ്യവസ്തുക്കൾ സംഭരിച്ച് ആധുനിക സംഭരണ സൗകര്യങ്ങൾ ഒരുക്കി സപ്ലൈകോയെ സ്വയംപര്യാപ്തമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. കൂടാതെ കേന്ദ്ര സർക്കാരിൽ നിന്ന് സപ്ലൈകോയ്ക്ക് ലഭിക്കാനുള്ള കുടിശിക തുക ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






