തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് ബസ് ഉടമകളുടെ സംഘടനകൾ പ്രതികരിച്ചു. സ്വകാര്യ ബസുകൾക്ക് പ്രഖ്യാപിച്ച 50 ശതമാനം നികുതിയിളവ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് അവരുടെ വിലയിരുത്തൽ.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥന്റെ അഭിപ്രായത്തിൽ, നികുതിയിളവിലൂടെ ലഭിക്കുന്ന ആനുകൂല്യം വളരെ ചെറുതാണ്. പ്രതിദിന ചെലവിൽ 106.50 രൂപ മുതൽ 142.50 രൂപ വരെ മാത്രമാണ് കുറവ് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ നടപ്പിലാക്കിയതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
പല ബസ് ഉടമകളും സർവീസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ജൂലൈ ഒന്നിന് ശേഷം സർവീസ് തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടാകാമെന്നും ടി. ഗോപിനാഥൻ മുന്നറിയിപ്പ് നൽകി. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുകയും അതിനുള്ള നഷ്ടപരിഹാരം സർക്കാർ നൽകുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടുകളിൽ സ്വകാര്യ ബസ് സർവീസുകൾ നിലച്ചുപോകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘പ്രിയദർശിനി’ പദ്ധതിയെ തുടർന്ന് പ്രതിദിനം 1,000 മുതൽ 6,000 രൂപ വരെ നഷ്ടം നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നികുതിയിളവ് മാത്രം കൊണ്ട് നിലവിലെ പ്രതിസന്ധി മറികടക്കാനാവില്ലെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസും പ്രതികരിച്ചു. ജൂൺ 30ന് ശേഷം നിരവധി ബസുകൾ സർവീസ് നിർത്തേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിച്ചെന്നും നിലവിൽ വരുമാനം പകുതിയിലും താഴെയാണെന്നും കെ.കെ. തോമസ് ആരോപിച്ചു. പൂർണമായ നികുതി ഒഴിവാക്കിയാലും നിലവിലെ സാഹചര്യത്തിൽ മേഖലയെ രക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




