തിരുവനന്തപുരം: വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടിന്റെ ദയനീയാവസ്ഥയെ ചൊല്ലി വ്യാപക പ്രതിഷേധം. കനത്ത മഴയെ തുടർന്ന് ഗ്രൗണ്ട് മുഴുവൻ ചെളിയും വെള്ളക്കെട്ടുമായി മാറിയിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ ഡ്രൈവിങ് ടെസ്റ്റുകൾ തുടരുകയാണെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.
ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനത്തിനും ടെസ്റ്റിങ്ങിനുമായി ഒരുക്കിയ ഗ്രൗണ്ടാണ് ഇപ്പോൾ അധികൃതരുടെ അവഗണന മൂലം ഉപയോഗയോഗ്യത നഷ്ടപ്പെട്ട നിലയിലുള്ളത്. മഴ ശക്തമായതോടെ ഗ്രൗണ്ടിൽ വലിയ തോതിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ടെസ്റ്റിനെത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മുന്നോട്ടു നീക്കാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണ്.
കെഎസ്ആർടിസിയിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കുള്ള പരീക്ഷകൾ ഉൾപ്പെടെ ദിവസേന നിരവധി പേരാണ് ഇവിടെ ഡ്രൈവിങ് ടെസ്റ്റിനായി എത്തുന്നത്. എന്നാൽ ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം പലർക്കും പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നാണ് പരാതി.
പ്രത്യേകിച്ച് ‘H’ ടെസ്റ്റിനിടെ വാഹനങ്ങളുടെ ടയറുകൾ ചെളിയിൽ തെന്നിമാറുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നതായി ഉദ്യോഗാർത്ഥികൾ പറയുന്നു. വാഹനങ്ങൾ മുന്നോട്ട് നീക്കുന്നതിനിടെ തന്നെ കമ്പിയിൽ ഇടിക്കുന്ന സാഹചര്യമുണ്ടാകുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു. സാധാരണ സാഹചര്യങ്ങളിൽ മികച്ച രീതിയിൽ വാഹനം ഓടിക്കുന്നവർക്കുപോലും ഇവിടെ വാഹനം നിയന്ത്രിക്കാൻ പ്രയാസമാണെന്നാണ് ടെസ്റ്റിനെത്തിയവരുടെ പ്രതികരണം.
പരീക്ഷയിൽ പരാജയപ്പെട്ടാൽ വീണ്ടും ഫീസ് അടച്ച് ആഴ്ചകളോളം കാത്തിരുന്ന ശേഷമേ അടുത്ത അവസരം ലഭിക്കൂ. ഇത് ഉദ്യോഗാർത്ഥികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായും അവർ പറയുന്നു.
പ്രശ്നം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം. ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അടിയന്തരമായി സർക്കാർ ഇടപെട്ട് ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കി ഡ്രൈവിങ് ടെസ്റ്റിന് അനുയോജ്യമായ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെടുന്നു.
ഇന്ന് നടന്ന ടെസ്റ്റിൽ ഭൂരിഭാഗം പേരും പരാജയപ്പെട്ട സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി മറ്റൊരു സ്ഥലത്ത് പുനഃപരീക്ഷ നടത്തണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു. എന്നാൽ പ്രശ്നം ഗുരുതരമായിട്ടും മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസി അധികൃതരും വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നാണ് ആക്ഷേപം.




