ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഇന്ത്യ സഖ്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. ആർജെഡിയും സിപിഐഎംഎല്ലും മുന്നണിയെ ചതിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, കോൺഗ്രസിന്റെ ആരോപണം തള്ളി ഇരുപാർട്ടികളും തിരിച്ചടിച്ചു.
തോൽവിയിൽ കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയായ പ്രണവ് ഝായെ മത്സരിപ്പിച്ചതിന് പിന്നാലെ തന്നെ സഖ്യത്തിനുള്ളിൽ അസംതൃപ്തി ഉയർന്നിരുന്നു. ജെഎംഎം അടക്കമുള്ള ഘടകകക്ഷികളും തീരുമാനം പരസ്യമായി വിമർശിച്ചിരുന്നു.
ക്രോസ് വോട്ടിംഗാണ് തോൽവിക്ക് കാരണമെന്ന വ്യക്തതയോടെ സഖ്യത്തിനുള്ളിലെ തമ്മിലടി കൂടുതൽ രൂക്ഷമായി. ആർജെഡിയും സിപിഐഎംഎല്ലും മുന്നണിയെ ചതിച്ചുവെന്ന് ജാർഖണ്ഡ് കോൺഗ്രസ് നേതാവ് രാജേഷ് താക്കൂർ തുറന്നടിച്ചു.
അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങളെ ആർജെഡിയും സിപിഐഎംഎല്ലും ശക്തമായി തള്ളി. കോൺഗ്രസിന് സ്വന്തം വോട്ടുകൾ പോലും ഉറപ്പിക്കാനായില്ലെന്നും, ബിജെപിക്കെതിരെ പോരാടുന്ന പാർട്ടികളുടെ പ്രതിച്ഛായ തകർക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും സിപിഐഎംഎൽ പ്രതികരിച്ചു.
ബീഹാറിലെ വോട്ടെടുപ്പിൽ കോൺഗ്രസ് എംഎൽഎമാർ പങ്കെടുക്കാത്തതും ആർജെഡി ചൂണ്ടിക്കാട്ടി. 28 വോട്ടുകൾ ആവശ്യമായിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝായ്ക്ക് 20 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 24 എംഎൽഎമാരുള്ള എൻഡിഎ സ്ഥാനാർത്ഥി പരിമൾ നത്വാനി 28 വോട്ടുകൾ നേടി വിജയിച്ചു.




