മുംബൈ: ഐപിഎൽ കലണ്ടറിൽ മാറ്റം വരുത്താൻ ബിസിസിഐ ആലോചിക്കുന്നു. ഏപ്രിൽ-മെയ് മാസങ്ങളിലെ കടുത്ത ചൂടും പ്രീ-മൺസൂൺ കാലാവസ്ഥയും കണക്കിലെടുത്ത് ടൂർണമെന്റ് സമയം മൂന്നാഴ്ചയോളം നേരത്തെയാക്കി, മാർച്ച് 10 മുതൽ മെയ് 15 വരെ നടത്താനാണ് ബിസിസിഐയുടെ പദ്ധതി.
മെയ് 15ന് ശേഷം മഴയും പ്രീ-മൺസൂൺ കാലാവസ്ഥയും ആരംഭിക്കാനുള്ള സാധ്യതയും, ആ സമയത്തെ അമിതമായ ചൂടും ഹ്യുമിഡിറ്റിയും കളിക്കാർക്കും കാണികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് പുതിയ ഷെഡ്യൂളിനെക്കുറിച്ച് ചിന്തിക്കാൻ കാരണം.വിദേശ താരങ്ങൾക്ക് ഇവിടുത്തെ കടുത്ത ചൂടുമായി പൊരുത്തപ്പെടാൻ പ്രയാസമുണ്ടെന്നും, കാണികളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ബിസിസിഐ പറയുന്നു.
മാർച്ച് 10ന് ടൂർണമെന്റ് ആരംഭിക്കാനും മെയ് 15ഓടെ അവസാനിപ്പിക്കാനുമുള്ള സാധ്യതകളാണ് നിലവിൽ പരിശോധിക്കുന്നത്. ഈ വർഷം ഐപിഎൽ മാർച്ച് 28നാരംഭിക്കുകയും മെയ് 31ന് അവസാനിക്കുകയും ചെയ്തു. മത്സരങ്ങളുടെ എണ്ണം 74ൽ നിന്നും 94ലേക്ക് വർധിപ്പിക്കാൻ ഇപ്പോൾ പദ്ധതിയൊന്നുമില്ലെന്നും അത് പ്രായോഗികമല്ലെന്നും ബിസിസിഐ വ്യക്തമാക്കി.






