കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ അനുമതി തേടിയിട്ടും സമയം ലഭിച്ചില്ലെന്ന് ആരോപിച്ച അദ്ദേഹം, “സതീശൻ വിചാരിച്ചാൽ എൻഎസ്എസിനെ ഒന്നും ചെയ്യാനാകില്ല, എന്നാൽ എൻഎസ്എസ് വിചാരിച്ചാൽ പലതും സാധിക്കും” എന്നായിരുന്നു പ്രതികരണം. എൻഎസ്എസ് ബജറ്റ് യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മുഖ്യമന്ത്രി അഹങ്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സുകുമാരൻ നായർ ആരോപിച്ചു. കൂടിക്കാഴ്ചയ്ക്കായി നിരന്തരം ശ്രമിച്ചിട്ടും അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം പരസ്യമായി വിമർശനവുമായി രംഗത്തെത്തിയത്.
അതേസമയം, എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാറിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടും സുകുമാരൻ നായർ പ്രതികരിച്ചു. ഡയറക്ടർ ബോർഡിലെ അംഗത്വ പുതുക്കൽ ജനാധിപത്യ മര്യാദകൾ പാലിച്ചാണെന്നും കാലാവധി പൂർത്തിയായവരിൽ ചിലരെ മാറ്റി പുതിയവർക്ക് അവസരം നൽകുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി ബോർഡിൽ അവസരം ലഭിക്കാത്തവർക്കും സ്ഥാനം നൽകേണ്ടതുണ്ടെന്നും, താലൂക്ക് യൂണിയനുകളുടെ പ്രവർത്തന മികവ് പരിഗണിച്ചാണ് അംഗങ്ങളെ തീരുമാനിക്കുന്നതെന്നും സുകുമാരൻ നായർ വിശദീകരിച്ചു. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞതിനാൽ അംഗത്വം പുതുക്കാതിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഡയറക്ടർ ബോർഡ് അംഗത്വം നഷ്ടമായതിൽ പ്രതികരിച്ച ഗണേഷ് കുമാർ, സ്ഥാനങ്ങൾക്കുവേണ്ടിയല്ല താൻ എൻഎസ്എസിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കി. അംഗത്വം പുതുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും, എൻഎസ്എസ് ജനറൽ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.






