ഇരിട്ടി: വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹസദൃശ വസ്തുവിനെ ചൊല്ലിയുണ്ടായ ദുരൂഹതയ്ക്ക് ഒടുവിൽ പൊലീസ് അന്വേഷണത്തിൽ വ്യക്തതയെത്തി. ശവപ്പെട്ടിക്കൊപ്പം കണ്ടെത്തിയ വസ്തു മനുഷ്യശരീരാവശിഷ്ടങ്ങളാണെന്നും, അത് നേരത്തെ അതേ കല്ലറയിൽ സംസ്കരിച്ച വ്യക്തിയുടെ അവശിഷ്ടങ്ങളാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
പുതിയ മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിലുള്ള വസ്തു ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിലും പ്രദേശവാസികൾക്കിടയിലും ആശങ്കയും സംശയങ്ങളും ഉയർന്നിരുന്നു. സെമിത്തേരി നവീകരിച്ച സമയത്ത് കല്ലറകളുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ച് പള്ളി അധികൃതരിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. 2006-ലും 2015-ലും ഇതേ കല്ലറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 2015-ൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പായയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം സംസ്കരിച്ചത്. ഇതുസംബന്ധിച്ച ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്
തുടർന്നുള്ള പരിശോധനയിൽ മറ്റേതെങ്കിലും കുറ്റകൃത്യമോ ദുരൂഹ സാഹചര്യങ്ങളോ ഇല്ലെന്ന് വ്യക്തമായതായും, സെമിത്തേരിയിൽ കണ്ടെത്തിയ വസ്തുവിനെ ചൊല്ലിയുണ്ടായ അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും ഇതോടെ വിരാമമായതായും പൊലീസ് അറിയിച്ചു.






