ലോകകപ്പ് ഫുട്ബോൾ പ്രമാണിച്ച് നാടെങ്ങും ബാനറുകളും ഫ്ളക്സുകളുമാണ്. എന്നാൽ ഇവയിൽ താരങ്ങൾ ചുരുട്ടു വലിക്കുന്ന ചിത്രങ്ങള്‍ക്ക് തടയിടാന്‍ ആരോഗ്യ വകുപ്പ്. അര്‍ജന്റീന ബ്രസീല്‍ ആരാധകരുടെ ബാനറുകള്‍ക്കാണ് പിടിവീഴാൻ സാധ്യത കൂടുതൽ. താരങ്ങളും പരിശീലകരും ചുരുട്ട് വലിക്കുന്ന ചിത്രങ്ങള്‍ വിവിധയിടങ്ങളിലെ ബാനറുകളില്‍ കാണാം. ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് അധികൃതർ ഓർമിപ്പിക്കുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പിലുണ്ട്.
‘പുകയില ഉത്പന്നങ്ങളുടെ നേരിട്ടോ പരോക്ഷമായോ ഉള്ള പരസ്യങ്ങള്‍ പ്രചാരണങ്ങള്‍ പ്രദര്‍ശനങ്ങള്‍ എന്നിവ നിരോധിച്ചിരിക്കുന്നു. ഇത്തരം പോസറ്ററുകള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണ്. അതിനാല്‍ ഇത്തരം പോസ്റ്ററുകള്‍ ഉടന്‍ നീക്കം ചെയ്യുകയോ മറയ്ക്കുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തുകയോ ചെയ്യേണ്ടതാണ്. നിയമലംഘനം ശ്രദ്ധയില്‍പെടുന്ന പക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കുന്നതാണ്’, മുന്നറിയിപ്പില്‍ പറയുന്നു.





