തൂത്തുക്കുടി: തൂത്തുക്കുടിയിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ടൊർണാഡോയ്ക്ക് സമാനമായ രീതിയിൽ വീശിയ കാറ്റാണ് പ്രദേശത്തെ ബാധിച്ചത്. തൂത്തുക്കുടി വിമാനത്താവളത്തിന് സമീപം പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഉയർന്ന് ചുഴലിക്കാറ്റ് പോലെയുള്ള സാഹചര്യം രൂപപ്പെട്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. തൂത്തുക്കുടി– തിരുനെൽവേലി ദേശീയപാതയിലെ വഗൈകുളം, മുടിവൈത്തനേന്തൽ എന്നിവിടങ്ങളിലാണ് പ്രധാനമായും നാശം റിപ്പോർട്ട് ചെയ്തത്.
പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 200-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളും തകരുകയായിരുന്നു. വഗൈകുളം ടോൾ പ്ലാസയിലെ ഗ്ലാസ് പാനലുകളും കമ്പ്യൂട്ടറുകളും നശിച്ചു. കാറ്റിന്റെ ശക്തി കാരണം ടോൾ പ്ലാസ വഴി വാഹനങ്ങൾ നിരക്ക് ഈടാക്കാതെ കടത്തിവിടേണ്ടി വന്നു. സമീപത്തെ സ്വകാര്യ തീം പാർക്കും നാശനഷ്ടം നേരിട്ടതായി റിപ്പോർട്ടുണ്ട്.
എന്നാൽ ഈ സംഭവത്തെ “ടൊർണാഡോ” എന്ന് വിളിക്കുന്നതിനെ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളി. ഇടിമിന്നലോടുകൂടിയ മേഘങ്ങളിൽ നിന്നുള്ള ശക്തമായ വായു പ്രവാഹമാണ് സംഭവത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക താപനില വ്യതിയാനവും കുറഞ്ഞ മർദ മേഖലയിലേക്കുള്ള വായു പ്രവാഹവുമാണ് ഈ പ്രതിഭാസത്തിന് കാരണമായതെന്നും അധികൃതർ അറിയിച്ചു.





