കണ്ണൂർ: ഇരിട്ടി വാണിയപ്പാറയിലെ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ വസ്തു കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഔദ്യോഗികമായി അടക്കം ചെയ്ത രണ്ട് മൃതദേഹങ്ങൾക്കു പുറമെ, പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൂന്നാമതൊരു മൃതദേഹമാണെന്ന സംശയമാണ് ശക്തമാകുന്നത്.
സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആർഡിഒയുടെ അനുമതി ലഭിച്ച ഉടൻ കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനകളും ഡി.എൻ.എ പരിശോധനയും നടത്താനാണ് തീരുമാനം.
നിലവിൽ കല്ലറയിൽ രണ്ട് മൃതദേഹങ്ങളാണ് ഔദ്യോഗികമായി സംസ്കരിച്ചിട്ടുള്ളത്. അവ സാധാരണ നടപടിക്രമങ്ങൾ പാലിച്ചാണ് അടക്കം ചെയ്തതെന്ന് പള്ളി അധികൃതർ അറിയിച്ചു. പള്ളി രേഖകൾ പ്രകാരം ഈ രണ്ട് സംസ്കാരങ്ങളിലും തർക്കമില്ല. എന്നാൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. കോഴിക്കോട് വിലങ്ങാട് ആലപ്പാട്ട് സ്വദേശി സിജോ സ്കറിയയുടെ മൃതദേഹമാണ് ഇതെന്നാണ് ബന്ധുക്കളുടെ അവകാശവാദം.
പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ നിലവിലെ 38-ാം നമ്പർ കല്ലറ പഴയ 23-ാം നമ്പർ കല്ലറയാണെന്ന് കണ്ടെത്തി. ഈ കല്ലറയിൽ മറിയാമ്മയെയും ജെയിംസിനെയും സംസ്കരിച്ചതായി രേഖകളിൽ വ്യക്തമാണെന്നും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പേരാവൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാഞ്ച് റൂറൽ ഡിവൈഎസ്പി, കരിക്കോട്ട സർക്കിൾ ഇൻസ്പെക്ടർ, ഇരിട്ടി തഹസിൽദാർ, പള്ളി വികാരി, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേർന്നു. കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന പള്ളി അധികൃതരുടെ ആവശ്യം പൊലീസ് അംഗീകരിച്ചിട്ടുണ്ട്.
പൊലീസിന്റെ നിലവിലെ നടപടികളിൽ ഇടവകയും പള്ളി ഭരണസമിതിയും തൃപ്തി രേഖപ്പെടുത്തി. ആർഡിഒയുടെ ഉത്തരവ് ലഭിക്കുന്നതുവരെ സെമിത്തേരിയിൽ കനത്ത പൊലീസ് കാവൽ തുടരുകയാണ്.




