കൊല്ലം: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ വാഹനമോടിച്ച ഡ്രൈവർക്കു ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ഇയാൾ ആദ്യമായാണ് വാഹനം ഓടിച്ചതെന്നും കണ്ടെത്തി.
ടിപ്പർ ലോറിയിൽ ജിപിഎസ് സംവിധാനവും സ്പീഡ് ഗവർണറും പ്രവർത്തനക്ഷമമായിരുന്നില്ലെന്ന് എംവിഡി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി നാഗരാജു ഐപിഎസ് അറിയിച്ചു. 16 വർഷം പഴക്കമുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓവർലോഡായാണ് വാഹനം സഞ്ചരിച്ചിരുന്നത്. സ്കൂൾ വാഹനങ്ങൾക്കും ടിപ്പറുകൾക്കും സമയപരിധി ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർഥിപ്, കെഎസ്ആർടിസി ജീവനക്കാരൻ അജയ്യൻ എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് രാവിലെ ബസ് കാത്തുനിന്നവർക്കിടയിലേക്ക് മണ്ണ് കയറ്റിയെത്തിയ ടിപ്പർ ലോറി ഇടിച്ചുകയറി മറിയുകയായിരുന്നു. വളവിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. അമിത വേഗതയും അപകടത്തിന് കാരണമായതായി നാട്ടുകാർ ആരോപിച്ചു.
മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടക്കുന്നു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തും. അന്വേഷണം പൂർത്തിയായ ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.






