തൃശ്ശൂർ: തൃശ്ശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടോണി തരകൻ, സത്യജിത്ത്, സിവിൽ പൊലീസ് ഓഫീസർ വിനീഷ് ഭരതൻ എന്നിവർക്കെതിരെ ആക്രമണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിയ്യാരം സ്വദേശി കുട്ടി സഞ്ചു എന്ന സഞ്ചയ് നിക്‌സണെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്.
തൂഫാൻ ഡ്യൂട്ടിക്കായി പൊലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് സംഭവം നടന്നത്. ശിവരാമപുരം ഉന്നതിയിൽ ഒരാൾ കത്തി വീശി ഭീഷണി സൃഷ്ടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയിരുന്നു. ഈ സമയം പ്രതി പൊലീസുകാർക്ക് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞു. കൂടാതെ പെപ്പർ സ്പ്രേയും ഉപയോഗിച്ചു.
എന്നാൽ ഗുണ്ട് വെള്ളത്തിൽ വീണതിനാൽ വലിയ അപകടം ഒഴിവായി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥർ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതിക്കെതിരെ ഒല്ലൂർ, ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






