ന്യൂഡൽഹി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുന്ന കത്തും കേന്ദ്രം അയച്ചിട്ടുണ്ട്. യുദ്ധകാലത്തിന് മുൻപുള്ള നിലപാട് പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടർന്നും ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
അതേസമയം, കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഭാഗമായി ലഭിക്കുന്ന സബ്സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണം മുൻപ് വെട്ടിക്കുറച്ചിരുന്നു. ഒരു കുടുംബത്തിന് വർഷത്തിൽ ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12ൽ നിന്ന് 9 ആക്കി കുറച്ചതിന് പിന്നാലെ പിന്നീട് അത് 4 ആയി പരിമിതപ്പെടുത്തിയിരുന്നു.
പാവപ്പെട്ട കുടുംബങ്ങളുടെ ശരാശരി ഉപയോഗം കണക്കിലെടുത്താണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. 2016-ൽ പദ്ധതി ആരംഭിച്ചപ്പോൾ വർഷത്തിൽ 12 സിലിണ്ടറുകൾക്കായിരുന്നു സബ്സിഡി നൽകിയിരുന്നത്.
അതേസമയം, ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ 29 രൂപ വർധന വന്നിട്ടും എണ്ണക്കമ്പനികൾക്ക് ഓരോ സിലിണ്ടറിലും വലിയ നഷ്ടം നേരിടുന്നുണ്ടെന്ന് കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നു. ആഗോള എണ്ണവില ഉയർന്ന സാഹചര്യത്തിലും ആഭ്യന്തര വിപണിയിൽ വില നിയന്ത്രിച്ച് നിർത്തിയതായും കേന്ദ്രം വ്യക്തമാക്കിയിരുന്നു.






