ചെന്നൈ: 17 വർഷം ടീമിനെ പരിശീലിപ്പിച്ച സ്റ്റീഫൻ ഫ്ലെമിംഗ് പടിയിറങ്ങിയതിന് പിന്നാലെ പുതിയ പരിശീലകനെ തേടി ചെന്നൈ സൂപ്പർ കിങ്സ്. ഫ്ലെമിംഗിന് പകരക്കാരനായി വിദേശ പരിശീലകനെ നിയമിക്കാനാണ് സിഎസ്‌കെയുടെ നീക്കമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തതോടെയാണ് ഫ്ലെമിംഗ് സിഎസ്‌കെയിൽ നിന്ന് പടിയിറങ്ങിയത്.
പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. നിലവിൽ താരങ്ങളുടെ കൈമാറ്റമോ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്നും ആദ്യം പരിശീലകനെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പ്രമുഖ പരിശീലകർ താൽപര്യം പ്രകടിപ്പിച്ച് മാനേജ്‌മെന്റിനെ സമീപിച്ചിട്ടുണ്ടെന്നും എല്ലാവരുമായി ചർച്ച നടത്തിയ ശേഷം ഉടൻ അന്തിമ തീരുമാനം എടുക്കുമെന്നും കാശി വിശ്വനാഥൻ കൂട്ടിച്ചേർത്തു.
സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനും ടീം ഡയറക്ടർ രൂപ ഗുരുനാഥും ചേർന്നാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുമായും നടത്തുന്ന ചർച്ചകൾക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. പുതിയ പരിശീലകന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും അടുത്ത സീസണിലേക്കുള്ള ടീം രൂപീകരണം.
അതേസമയം, ഫ്ലെമിംഗിന്റെ പിൻഗാമിയായി മൂന്ന് പ്രമുഖ വിദേശ പരിശീലകരുടെ പേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇംഗ്ലണ്ട് വൈറ്റ്-ബോൾ ടീമിന്റെ പരിശീലകനും മുൻ ന്യൂസിലൻഡ് നായകനുമായ ബ്രെണ്ടൻ മക്കല്ലമാണ് പട്ടികയിലെ പ്രധാന പേര്. മുൻ സിഎസ്‌കെ താരമായിരുന്ന മക്കല്ലം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.
2018 മുതൽ സിഎസ്‌കെയുടെ ബാറ്റിങ് പരിശീലകനായി തുടരുന്ന ഓസ്‌ട്രേലിയൻ മുൻ താരം മൈക്കൽ ഹസിയും പരിഗണനയിലുണ്ട്. ടീമിന്റെ ഡ്രസ്സിങ് റൂമിലെ ദീർഘകാല പരിചയവും മാനേജ്‌മെന്റുമായുള്ള അടുത്ത ബന്ധവും ഹസിക്ക് അനുകൂല ഘടകങ്ങളാണ്.
ദക്ഷിണാഫ്രിക്കൻ മുൻ ഓൾറൗണ്ടർ അൽബി മോർക്കലിന്റെ പേരും സിഎസ്‌കെ പരിഗണിക്കുന്നുണ്ട്. സിഎസ്‌കെയുടെ ആദ്യകാലത്തെ പ്രധാന താരങ്ങളിലൊരാളായ മോർക്കലിനെ അടുത്തിടെ സിഎസ്‌കെയുടെ ദക്ഷിണാഫ്രിക്കൻ ലീഗ് ഫ്രാഞ്ചൈസിയായ ജോഹന്നാസ്ബർഗ് സൂപ്പർ കിങ്സിന്റെ മുഖ്യപരിശീലകനായി നിയമിച്ചിരുന്നു.
2009 മുതൽ 2026 വരെയുള്ള കാലയളവിൽ സിഎസ്‌കെയെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളിലേക്കും നയിച്ച ശേഷമാണ് ഫ്ലെമിംഗ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. ഫ്ലെമിംഗിന് പകരക്കാരനായി ആരെത്തുമെന്നതിൽ ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.











