ഗുവാഹത്തി: അസം– അരുണാചൽ പ്രദേശ് അതിർത്തിയിലുണ്ടായ വെടിവെപ്പിൽ എട്ട് പേർക്ക് പരിക്ക്. അസം സ്വദേശികൾക്കാണ് പരിക്കേറ്റത്. അരുണാചൽ പ്രദേശിൽ നിന്നുള്ളവരാണ് വെടിയുതിർത്തതെന്നാണ് പൊലീസ് പറയുന്നത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
തിങ്കളാഴ്ച രാവിലെയാണ് അസമിലെ ദേമാജി ജില്ലയിലെ ഗോഗമുഖിൽ സംഭവം നടന്നത്. അസമിലെ ഭൂമി അരുണാചൽ പ്രദേശിൽ നിന്നുള്ളവർ കയ്യേറിയെന്ന ആരോപണത്തെ തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായത്. പിന്നാലെ അക്രമികൾ അസം സ്വദേശികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പരിക്കേറ്റവരെ ആദ്യം ഗോഗമുഖ് റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ദേമാജി സിവിക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി അസം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തെ തുടർന്ന് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. അരുണാചൽ പ്രദേശ് സർക്കാരുമായി ചർച്ച നടത്താൻ വിദ്യാഭ്യാസ മന്ത്രി റനോജ് പെഗുവിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ഡിജിപിമാരും ചീഫ് സെക്രട്ടറിമാരും തമ്മിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിർത്തി തർക്കം ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണ്. അസവും അരുണാചൽ പ്രദേശും തമ്മിൽ 804.1 കിലോമീറ്റർ കര അതിർത്തിയുണ്ട്. ഏകദേശം 1,200 സ്ഥലങ്ങളിൽ അതിർത്തി തർക്കം നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. ജൂലൈ 29ന് നടന്ന നിയമസഭാ സമ്മേളനത്തിൽ അരുണാചൽ പ്രദേശ് 16,144.01 ഹെക്ടർ ഭൂമി കയ്യേറിയതായി അസം സർക്കാർ അറിയിച്ചിരുന്നു.











