തൊടുപുഴ: മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യണമെന്ന് കേരളത്തിന് നിര്‍ദേശം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടേതാണ് നിര്‍ദേശം. കേരളത്തിന്റെ പ്രതിനിധിയായിരുന്ന ടി.ആർ. ശിവരാജിനെ ഒഴിവാക്കി ഉത്തർപ്രദേശ് പ്രതിനിധി എം.എൽ. ശർമ്മയെ സമിതിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
തമിഴ്നാട്ടിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ നയപ്രഖ്യാപനത്തിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമില്ലെന്നും നിലവിലെ അണക്കെട്ടിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതാണ് മുൻഗണനയെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി കേരളത്തിൽ വ്യാപക ആശങ്കയ്ക്കിടയാക്കി.
കേരളത്തിന്റെ പ്രതിനിധിയില്ലാതെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഉചിതമല്ലെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളും സംസ്ഥാനത്തിന്റെ നിലപാടുകളും കേന്ദ്രത്തെ അറിയിക്കാൻ കേരളത്തിന്റെ പ്രതിനിധി സമിതിയിൽ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷവും കേന്ദ്രസർക്കാരിനെ സമീപിച്ചതിന് പിന്നാലെയാണ് പുതിയ പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി നിർദേശിച്ചത്.
ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പുതിയ അംഗത്തെ ഉടൻ തന്നെ നാമനിർദേശം ചെയ്യുമെന്ന് അറിയിച്ചു. പുതിയ പ്രതിനിധിയുടെ നിയമനത്തോടെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ നിലപാട് വിദഗ്ധ സമിതിയിൽ ശക്തമായി അവതരിപ്പിക്കാനാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.






