വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച വളർച്ചയെയും പ്രശംസിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. വൈറ്റ് ഹൗസിൽ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചും മോദിയെക്കുറിച്ചും റൂബിയോ വിശദമായി സംസാരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്ന് റൂബിയോ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിയും തമ്മിൽ അടുത്ത സൗഹൃദബന്ധമാണുള്ളതെന്നും, അത് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പത്തികം, ആഗോള വിതരണശൃംഖല, ഊർജം, സുരക്ഷ, സമുദ്രസഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇന്ത്യയും അമേരിക്കയും സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള നീക്കത്തിലാണെന്ന് റൂബിയോ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അടുത്ത വർഷം ആദ്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. സന്ദർശനത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഈ വർഷം അവസാനത്തോടെ താൻ ഇന്ത്യയിലെത്തുമെന്നും റൂബിയോ അറിയിച്ചു.
ട്രംപ് ഭരണകൂടം ഇന്ത്യയെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പങ്കാളികളിലൊന്നായാണ് കാണുന്നതെന്ന് റൂബിയോ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച സാമ്പത്തിക പുരോഗതിയും അന്താരാഷ്ട്ര രംഗത്ത് രാജ്യത്തിന്റെ വർധിച്ചുവരുന്ന സ്വാധീനവും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യങ്ങളിലൊന്നായ അമേരിക്കയും തമ്മിലുള്ള പൊതു മൂല്യങ്ങൾ ഇരുരാജ്യങ്ങൾക്കും കൂടുതൽ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ സംഭാവനകളെയും റൂബിയോ അഭിനന്ദിച്ചു. ഇന്ത്യൻ-അമേരിക്കൻ സമൂഹം അമേരിക്കയുടെ സാമ്പത്തിക-സാമൂഹിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നതായും ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അവർ പ്രധാന കണ്ണികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








