ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടിയായി സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവയ്ക്ക് പിന്നാലെ എംഡിഎംകെയും ഡിഎംകെ സഖ്യം വിട്ടു. ഒൻപത് വർഷത്തെ സഖ്യബന്ധമാണ് എംഡിഎംകെ അവസാനിപ്പിച്ചത്.
ശനിയാഴ്ച ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് സഖ്യം വിടാനുള്ള തീരുമാനം എംഡിഎംകെ പ്രഖ്യാപിച്ചത്. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമങ്ങൾ നടന്നുവെന്നും, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെയുമായി രഹസ്യ നീക്കങ്ങൾ നടന്നുവെന്നും ആരോപിച്ചാണ് തീരുമാനം.
യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ, എംഡിഎംകെ നേതൃത്വം ടിവികെ സർക്കാരിനെ സ്വാഗതം ചെയ്തു. അഴിമതിരഹിത ഭരണവും, മേക്കേദാട്ടു അണക്കെട്ട് പോലുള്ള വിഷയങ്ങളിൽ തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ടിവികെയിൽ ചേരുന്ന കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, എംഡിഎംകെയുടെ രണ്ട് എംഎൽഎമാർ ജനറൽ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ഇരുവരും ഡിഎംകെയ്ക്കൊപ്പം തുടരാനാണ് സാധ്യതയെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിനിടെ എംഡിഎംകെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത് അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. എംഡിഎംകെ അധ്യക്ഷൻ വൈക്കോയും മകൻ ദുരൈ വൈക്കോയും വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു ഈ നീക്കം.
ഇതോടെ ഡിഎംകെയുമായുള്ള ബന്ധം അവസാനിപ്പിച്ച കക്ഷികളുടെ എണ്ണം നാലായി. മുൻപ് കോൺഗ്രസ്, വിസികെ, മുസ്ലിം ലീഗ് എന്നിവയും ഡിഎംകെ സഖ്യം വിട്ടിരുന്നു. ടിവികെ സർക്കാരിന് കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനവും, വിസികെക്കും മുസ്ലിം ലീഗിനും ഓരോ മന്ത്രിസ്ഥാനവും ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സിപിഐയും സിപിഎമ്മും ടിവികെയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകുന്നുണ്ട്.




