പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബിൽ പാസാക്കിയ ശേഷം മാത്രമേ അതിനെക്കുറിച്ച് ചർച്ച ചെയ്യാനാകൂ എന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന “ശുദ്ധ അസംബന്ധം” ആണെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. നയപ്രഖ്യാപനത്തിൽ ഉൾപ്പെടാത്ത വിഷയത്തിൽ ബജറ്റിൽ നിർദേശം ഉൾപ്പെടുത്തിയത് നിയമപരമായും ഭരണഘടനാപരമായും ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിന്റെ നിയമസാധുത തന്നെ സംശയത്തിലാണെന്നും എ.കെ. ബാലൻ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തിൽ പരാമർശിക്കാത്ത വിഷയത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി ബജറ്റ് നിർദേശം പ്രഖ്യാപിച്ചത് ഗവർണറുടെ പദവിയെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
മദ്യനയവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ ധനബിൽ അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്നും എ.കെ. ബാലൻ ആവശ്യപ്പെട്ടു. ധനബിൽ പാസായാൽ പിന്നീട് ഭേദഗതി വരുത്താൻ കഴിയില്ലെന്നും, ഇതിലൂടെ യുഡിഎഫ് രാഷ്ട്രീയ “സൂത്രപ്പണി” നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രി കെ.എം. ഷാജിക്കെതിരെയും എ.കെ. ബാലൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെട്ട എംബ്ലം പതിക്കുന്നതിൽ തെറ്റില്ലെന്ന് കെ.എം. ഷാജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവന ബിജെപിക്ക് അനുകൂലമാണെന്നും യുഡിഎഫിന് ഗുണകരമല്ലെന്നും എ.കെ. ബാലൻ പറഞ്ഞു.
യുഡിഎഫ് ബിജെപിയുടെയും ആർഎസ്എസിന്റെയും നിലപാടുകളോട് അടുക്കുകയാണെന്നും കേന്ദ്രസർക്കാരിനെതിരെ കെ.എം. ഷാജിയോ യുഡിഎഫോ വിമർശനം ഉന്നയിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ “സംഘി”യെന്ന് പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ അതിന്റെ രാഷ്ട്രീയ തിരിച്ചടിയാണ് നേരിടേണ്ടിവരുന്നതെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.






