ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ സർക്കാർ പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം തേടി. സംഭവത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായാണ് വിവരം.
ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള ഡൽഹി–കോഴിക്കോട് ഇൻഡിഗോ വിമാനത്തിലായിരുന്നു പിണറായി വിജയൻ യാത്ര ചെയ്യേണ്ടിയിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ കേരള ഹൗസിൽ നിന്ന് പുറപ്പെട്ട അദ്ദേഹം കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനുള്ള അറിയിപ്പ് ലഭിക്കാതിരുന്നതിനാൽ യാത്ര നഷ്ടപ്പെടുകയായിരുന്നു.
വിമാനത്താവളത്തിലെ ലോഞ്ചിൽ കാത്തിരിക്കുകയായിരുന്ന അദ്ദേഹത്തിന് ബോർഡിങ് സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിമാനക്കമ്പനിയുമായുള്ള ഏകോപനത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് സംഭവിച്ച വീഴ്ചയാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.
സാധാരണയായി വിഐപി യാത്രകൾ ഏകോപിപ്പിക്കുന്ന പ്രോട്ടോക്കോൾ വിഭാഗം ഇത്തവണ വിമാനത്താവളത്തിനകത്തെ ബഗ്ഗി ഉൾപ്പെടെയുള്ള വിഐപി സൗകര്യങ്ങളും ഒരുക്കിയിരുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോട്ടോക്കോൾ വിഭാഗം ഇതിനുള്ള മറുപടി സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. വിശദീകരണ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുന്നതിനായി ഇന്ന് ഡൽഹി കേരള ഹൗസിൽ ഉന്നതതല യോഗം ചേരാൻ സാധ്യതയുണ്ട്.






