തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് ഇഡി . ഉന്നത സിപിഐഎം നേതാക്കൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നുമാണ് ഹർജിയിലെ പരാമർശം.
സംഭവവുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതേസമയം, കേസിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് നേരത്തെ കോടതിയിൽ അറിയിച്ചത്. പ്രതികളുടെ ഫോൺവിളികളിൽ അസ്വാഭാവികതയില്ലെന്നും കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. കേസിൽ 20-ലധികം പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും ഒരാൾ വിദേശത്തേക്ക് കടന്നതായും പൊലീസ് കോടതിയെ അറിയിച്ചു.
ഇതിനിടെ, കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. മ്യൂസിയം എസ്‌എച്ച്ഒയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമെടുത്തത്. നേരത്തെ ഇഡിയും ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിനായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് വലിയ വിവാദമാണ് ഉണ്ടായത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് 13 കാരണങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും, പ്രോസിക്യൂട്ടറുടെ നിലപാട് അതിന് വിരുദ്ധമായിരുന്നുവെന്നാണ് എസ്‌എച്ച്ഒ നൽകിയ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കോടതി തെറ്റിദ്ധരിക്കപ്പെട്ട് ജാമ്യം അനുവദിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന പൊലീസ് ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നാണ് സൂചന.






