ഡബ്ലിൻ: ഇന്ത്യക്കെതിരായ ചരിത്ര ടി20 പരമ്പരവിജയത്തിന് പിന്നാലെ അയർലൻഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഹെൻറിച്ച് മലാൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. നാല് വർഷത്തിലേറെ നീണ്ട സേവനത്തിനൊടുവിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത പടിയിറക്കം.
ലോകചാമ്പ്യൻമാരായ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി പരമ്പര വിജയം നേടിയതിന് പിന്നാലെയാണ് മലാൻ തന്റെ തീരുമാനം ടീം അംഗങ്ങളെയും സഹപ്രവർത്തകരെയും അറിയിച്ചത്. 2027 വരെ കരാർ ഉണ്ടായിരുന്നെങ്കിലും കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അദ്ദേഹം സ്ഥാനമൊഴിയാൻ തീരുമാനിക്കുകയായിരുന്നു.
2022 ജനുവരിയിലാണ് ദക്ഷിണാഫ്രിക്കക്കാരനായ ഹെൻറിച്ച് മലാൻ അയർലൻഡ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ പരിശീലനത്തിൽ 2022, 2024, 2026 വർഷങ്ങളിലായി തുടർച്ചയായി മൂന്ന് ടി20 ലോകകപ്പുകൾക്ക് അയർലൻഡ് യോഗ്യത നേടി. കൂടാതെ, ടീമിന്റെ ആദ്യ മൂന്ന് ടെസ്റ്റ് വിജയങ്ങൾക്കും അദ്ദേഹം വഴികാട്ടിയായി. 2022 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതും അദ്ദേഹത്തിന്റെ കാലത്തെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നായിരുന്നു.
2027 ഏകദിന ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി പുതിയ പരിശീലകന് ടീമിനെ ഒരുക്കാൻ മതിയായ സമയം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് ക്രിക്കറ്റ് അയർലൻഡ് അറിയിച്ചു.
അയർലൻഡ് ക്രിക്കറ്റ് ടീമിനൊപ്പമുള്ള പ്രവർത്തനകാലം ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് മലാൻ പ്രതികരിച്ചു. കളിക്കാർക്കും സഹപ്രവർത്തകർക്കും ഐറിഷ് ക്രിക്കറ്റ് സമൂഹത്തിനും നന്ദി അറിയിച്ച അദ്ദേഹം, ഈ ഓർമകൾ എന്നും വിലമതിക്കുമെന്നും പറഞ്ഞു.




