ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ അറസ്റ്റിലായ എട്ട് പേരിൽ ആറുപേരും ഒരേ സുരക്ഷാ ഏജൻസിയിലെ ജീവനക്കാരാണെന്ന് കണ്ടെത്തൽ. വാരണാസി ആസ്ഥാനമായ സെക്യൂരിറ്റി സർവീസ് ഏജൻസിയിലെ ജീവനക്കാരാണ് ഇവരെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണുന്നതിനായി എസ്ബിഐ നിയോഗിച്ച ജീവനക്കാരാണ് ഇവരെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവത്തിൽ ജീവനക്കാരുടെ ഏജൻസിക്ക് നേരിട്ടുള്ള ബന്ധമില്ലെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.
അതേസമയം, കേസുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കൈമാറിയതായി വിവരങ്ങളുണ്ട്. ആർഎസ്എസ് ക്ഷേത്ര പ്രചാരക് അനിൽ കുമാർ മൂന്ന് ദിവസം അയോധ്യയിൽ ക്യാമ്പ് ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടിൽ ഭക്തരുടെ വികാരങ്ങളെയും ക്ഷേത്ര സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളുണ്ടെന്ന് പരാമർശിക്കുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര ട്രസ്റ്റിൽ വലിയ പുനഃസംഘടനകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. പുതിയ സന്യാസിമാരെ ഉൾപ്പെടുത്തി ചുമതലകൾ പുനർവിന്യസിക്കാനുള്ള ആലോചനകളും നടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ അയോധ്യയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വിഷയം സംസ്ഥാന രാഷ്ട്രീയത്തിലും ചൂടുപിടിച്ചിരിക്കുകയാണ്.
അയോധ്യ വിഷയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രധാന ചർച്ചയാകുമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്.













