തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെസിഎ) നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു.
കെസിഎ ഭാരവാഹികൾക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ താരം നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ സമർപ്പിച്ചതിനെത്തുടർന്നാണ് തീരുമാനം. കെസിഎയുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിലാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനം എടുത്തത്.
കഴിഞ്ഞ കെസിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപാണ് ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ അസോസിയേഷനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് താരം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളപ്പെട്ടിരുന്നു.
തുടർന്ന് അസോസിയേഷനോട് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിക്കുകയായിരുന്നു. യോഗത്തിൽ ഇത് വിശദമായി ചർച്ച ചെയ്ത ശേഷം വിലക്ക് നീക്കാൻ ഐകകണ്ഠ്യേന തീരുമാനമെടുത്തു.
അതേസമയം, ഭാവിയിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പും കെസിഎ നൽകി. വിലക്ക് പിൻവലിച്ചതോടെ വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസണിൽ ശ്രീശാന്തിന് സജീവമായി പങ്കെടുക്കാൻ സാധിക്കും.













