കാരക്കാസ്: രാജ്യത്ത് വൻ നാശം വിതച്ച ഇരട്ട ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ആകാശം കടുംചുവപ്പ് നിറത്തിലായത് ജനങ്ങളിൽ ആശങ്ക പരത്തി. ജൂൺ 24-ലെ ശക്തമായ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് രാജ്യം കരകയറുന്നതിനിടെയാണ് ഈ അപൂർവ കാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
ഭൂകമ്പം കഴിഞ്ഞ് ആറാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരമാണ് ആകാശം അസാധാരണമായി ചുവന്നതായി കാണപ്പെട്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ, ഇത് മറ്റൊരു ദുരന്തത്തിന്റെ മുന്നറിയിപ്പാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു.
എന്നാൽ, ഈ പ്രതിഭാസത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇത് സ്വാഭാവികമായ ഒരു അന്തരീക്ഷ പ്രതിഭാസമാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
വെനസ്വേലയിലും കരീബിയൻ മേഖലയിലും ഈ പ്രതിഭാസം ‘കാൻഡിലാസോ’ (Candilazo) എന്ന പേരിലാണ് അറിയപ്പെടുന്നത്. പഴയ എണ്ണവിളക്കുകളുടെ ചുവന്ന പ്രകാശത്തോട് സാമ്യമുള്ള ആകാശക്കാഴ്ചയായതിനാലാണ് ഈ പേര്. ശാസ്ത്രീയമായി ഇത് ‘റേലി സ്കാറ്ററിങ്’ (Rayleigh Scattering) എന്ന പ്രതിഭാസത്തിന്റെ ഭാഗമാണ്.
സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ നൈട്രജൻ, ഓക്സിജൻ തുടങ്ങിയ വാതക തന്മാത്രകളുമായി കൂട്ടിയിടിക്കുന്നു. ഈ പ്രക്രിയയിൽ നീല തരംഗദൈർഘ്യമുള്ള പ്രകാശം എല്ലാ ദിശകളിലേക്കും കൂടുതൽ ചിതറുന്നു. അതുകൊണ്ടാണ് പകൽ സമയത്ത് ആകാശം നീലനിറത്തിൽ കാണപ്പെടുന്നത്.
എന്നാൽ സൂര്യാസ്തമയ സമയത്ത് സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നതിനാൽ നീല പ്രകാശം ഭൂരിഭാഗവും ചിതറിപ്പോകുന്നു. ദൈർഘ്യമേറിയ തരംഗങ്ങളായ ചുവപ്പും ഓറഞ്ചും നിറങ്ങൾ മാത്രമാണ് നമ്മുടെ കണ്ണുകളിലെത്തുന്നത്. അതിനാലാണ് സന്ധ്യാസമയങ്ങളിൽ ആകാശം ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിൽ ദൃശ്യമാകുന്നത്.
ഇത്തവണ ചുവപ്പിന്റെ തീവ്രത വർധിക്കാൻ മറ്റൊരു കാരണവും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. സഹാറ മരുഭൂമിയിൽ നിന്നുള്ള പൊടിപടലങ്ങൾ വ്യാപാരക്കാറ്റിലൂടെ അറ്റ്‌ലാന്റിക് സമുദ്രം കടന്ന് കരീബിയൻ മേഖലയിലെത്തിയിരുന്നു. ഈ സൂക്ഷ്മ ധാതുകണങ്ങൾ നീല പ്രകാശത്തെ കൂടുതൽ ആഗിരണം ചെയ്യുകയും ചുവന്ന നിറം കൂടുതൽ പ്രകടമാക്കുകയും ചെയ്തു.
അതേസമയം, ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിന്നുയർന്ന പൊടിയും അവശിഷ്ടങ്ങളും വായുവിൽ കലർന്നത് ആകാശത്തിന്റെ ചുവപ്പ് നിറത്തിന്റെ തീവ്രത വർധിപ്പിച്ചിട്ടുണ്ടാകാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.






