ബെംഗളൂരു: ബെംഗളൂരു ദക്ഷിണ താലൂക്കിൽ ഉണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ ക്വാറിയിലാണ് ഇന്ന് രാവിലെ ദുരന്തം ഉണ്ടായത്.
ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ കൂറ്റൻ പാറകളും മണ്ണും അപ്രതീക്ഷിതമായി താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് താവരെക്കരെ പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ സേന എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ക്വാറിയിൽ കുടുങ്ങിക്കിടക്കുന്ന കൂറ്റൻ പാറകളും മണ്ണും യന്ത്രസഹായത്തോടെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കാമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് വിവരം. മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.




