കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളടക്കം 54 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
രാത്രി മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തിൽ നഗരത്തിലെ ഏകദേശം 30 ഇടങ്ങളിലായി മിസൈലുകൾ പതിച്ചതായി അധികൃതർ അറിയിച്ചു. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ 20-ഓളം പാർപ്പിട സമുച്ചയങ്ങൾക്കും മറ്റു സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചതായി ആഭ്യന്തര മന്ത്രി ഇഹോർ ക്ലിമെൻകോ വ്യക്തമാക്കി. ഡാർണിറ്റ്സ്കി ജില്ലയിൽ ഒമ്പത് നില കെട്ടിടത്തിന്റെ ആറു നിലകൾ പൂർണ്ണമായും തകർന്നു. 16 നില കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. ഡെസ്‌നിയാൻസ്‌കി ജില്ലയിൽ ഒമ്പത് നില കെട്ടിടം ഭാഗികമായി തകർന്നതിനെ തുടർന്ന് ആളുകൾ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.
ഷെവ്‌ചെങ്കിവ്‌സ്‌കി ജില്ലയിൽ ഹോട്ടലിനും നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഹോളോസിവ്‌സ്‌കി, സ്വിയാതോഷിൻസ്‌കി ജില്ലകളിൽ തീപിടിത്തവും വലിയ നാശനഷ്ടവും റിപ്പോർട്ട് ചെയ്തു.
ഈ ആക്രമണത്തെ ‘ഭീകരതയുടെ രാത്രി’ എന്ന് വിശേഷിപ്പിച്ച യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, രാജ്യത്തിന് കൂടുതൽ വ്യോമ പ്രതിരോധ സഹായം ആവശ്യമാണ് എന്ന് അന്താരാഷ്ട്ര സഖ്യരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.




