തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ കാരണം നഷ്ടം നേരിടുന്ന സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വാസമായി സർക്കാർ ഇടപെടൽ. വിഷയത്തിൽ പരിഹാരം കാണാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു.
പ്രിയദർശിനി ബസുകളോട് മത്സരിച്ച് ഓടുന്ന സ്വകാര്യ ബസുകൾക്ക് ദിവസേന 1500 മുതൽ 2000 രൂപ വരെ നഷ്ടമുണ്ടാകുന്നതായി മന്ത്രി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് റോഡ് നികുതി ഇളവ് നൽകിയിരുന്നെങ്കിലും അത് മതിയാകുന്നില്ലെന്ന് സ്വകാര്യ ബസുകാർ പറയുന്നു.
നഷ്ടം കുറയ്ക്കുന്നതിനായി സ്വകാര്യ ബസുകൾ റൂട്ടുകളോടെ കെഎസ്ആർടിസിക്ക് വാടകയ്ക്ക് നൽകാൻ തയ്യാറാണെന്നും ബസുടമകൾ അറിയിച്ചു. എന്നാൽ ഈ നിർദേശത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
സൗജന്യ യാത്രാ പദ്ധതിക്ക് സർക്കാർ വർഷം 800 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾ ഏറ്റെടുത്താൽ യാത്രാ സൗജന്യം അവിടെയും ബാധകമാകുന്നതിനാൽ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് വിലയിരുത്തുന്നു.
അതേസമയം, സ്വകാര്യ ബസുകളുടെ നഷ്ടം കുറയ്ക്കാൻ കെഎസ്ആർടിസി ബസുകളുടെ സമയം പുനഃക്രമീകരിക്കുന്നതും പരിഗണനയിലാണ്. സ്വകാര്യ ബസുകളുമായി നേരിട്ട് മത്സരം ഉണ്ടാകുന്ന പാതകളിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ 5 മുതൽ 10 മിനിറ്റ് വരെ മാറ്റാനാണ് നീക്കം.
3,125 ഓർഡിനറി ബസുകളിലാണ് ഇപ്പോൾ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ ഏകദേശം 40 ശതമാനം ഷെഡ്യൂളുകൾ സ്വകാര്യ ബസുകളുടെ വരുമാനത്തെ ബാധിക്കുന്നതായി പ്രാഥമിക വിലയിരുത്തലുണ്ട്. ഷെഡ്യൂൾ പുനഃക്രമീകരണം വഴി സ്വകാര്യ ബസുകൾക്കും കെഎസ്ആർടിസിക്കും ഇടയിൽ യാത്രക്കാരെ കൂടുതൽ സമതുലിതമായി പങ്കിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.





