തിരുവനന്തപുരം: വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി കെപിസിസി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് കത്ത്. കെപിസിസി ജനറല്‍ സെക്രട്ടറി എംആര്‍ അഭിലാഷ് ആണ് കത്തു നല്‍കിയത്. പ്ലീഡര്‍ നിയമനം മുതല്‍ അദാനി വിഷയം വരെ പാര്‍ട്ടി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കെസി വേണുഗോപാല്‍ പക്ഷത്തുള്ള നേതാവാണ് അഭിലാഷ്. വിഴിഞ്ഞം- അദാനി വിഷയത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെപിസിസി നേതാവിന്റെ കത്ത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചശേഷം കഴിഞ്ഞ മാസം 6 നായിരുന്നു അവസാനമായി കെപിസിസി യോഗം ചേര്‍ന്നത്.
നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. നയപരമായ വിഷയങ്ങളും സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സംവിധാനം ഉണ്ടാക്കുമെന്ന് കഴിഞ്ഞ യോഗത്തില്‍ ധാരണയായിരുന്നു. കരിമണല്‍ വിഷയത്തില്‍ ദേശീയ നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ടുപോകാനാകൂവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിലും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എതിർപ്പുമായി കെപിസിസി നേതാവ് പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു.




