ലഖ്നൗ: അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് കേസിലെ പ്രതികൾക്കെതിരെ നടപടികൾ ശക്തമാക്കി ഉത്തർപ്രദേശ് സർക്കാർ. കേസിലെ പ്രതിയായ ലാവ്കുഷ് മിശ്ര നിർമിച്ചുവരുന്ന വീട് പൊളിക്കാൻ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി നടപടിയാരംഭിച്ചു.
നിർമാണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ബുൾഡോസർ നടപടിക്ക് ഒരുങ്ങുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സംഭാവന ക്രമക്കേട് വിഷയത്തിൽ മുൻ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ കേന്ദ്രസർക്കാരിനെ വിമർശിച്ചു. കേസിലെ പ്രധാന പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും, വിഷയത്തിൽ ഇ.ഡിയും സി.ബി.ഐയും മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിലെ പ്രധാന പേരുകൾ പുറത്തുവരാത്തതിനെക്കുറിച്ചും കെജ്‌രിവാൾ ചോദ്യമുയർത്തി.
ഇതിനിടെ, സംഭാവനാ ക്രമക്കേട് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള സാധ്യത ഉത്തർപ്രദേശ് സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക ക്രമക്കേടായതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യമായേക്കാമെന്നാണ് സർക്കാർ നിലപാട്. കേസുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.




