മുംബൈ: പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിയ ഗോയൽ പോളിഗ്രാഫ് പരിശോധനയ്ക്ക് സമ്മതം അറിയിച്ചു. മഹാരാഷ്ട്രയിലെ ലോഹാഘട്ട് കോട്ടയിൽ വെച്ച് പൂനെ സ്വദേശിയായ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
പോളിഗ്രാഫ് പരിശോധനയ്ക്ക് പ്രതിയുടെ സമ്മതം ആവശ്യമായതിനാൽ, ലോനവാല റൂറൽ പൊലീസിനോട് സിയ തയ്യാറാണെന്ന് അറിയിച്ചു എന്ന് അഭിഭാഷകൻ വിപുൽ ദുസിങ് വ്യക്തമാക്കി.
മെയ് മാസത്തിൽ സംഭവത്തിന് മുമ്പ് കേതനെ കൊലപ്പെടുത്താനുള്ള പദ്ധതി രൂപപ്പെടുത്തിയതും, സ്ഥലത്ത് എത്തിച്ച് ‘റിഹേഴ്സൽ’ നടത്തിയതുമുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് തെളിവെടുപ്പ് നടപടികൾക്കായി സിയയെ സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും പോളിഗ്രാഫ് പരിശോധനയ്ക്കായി പൊലീസ് കോടതിയെ സമീപിച്ചത്.
ജൂൺ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 25 വയസ്സുകാരനായ കേതൻ അഗർവാളിനെ പൂനയിലെ കോട്ടയിലെത്തിച്ച്, മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ആരോപിക്കുന്നു. തുടർന്ന് സിയയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ, സംഭവ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു.
പ്രതികൾ ഇരുവരും ജൂലൈ 3 വരെ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാൽ, ആരാണ് മലയിടുക്കിലേക്ക് തള്ളിയിട്ടതെന്നതും പ്രധാന അന്വേഷണ വിഷയമാണ്.
കേസിൽ ഇരുവരും പരസ്പരം കുറ്റം ചുമത്തുന്നതായും, കേതന്റെ ഫോൺ ഡാറ്റ ഡിലീറ്റ് ചെയ്തതുണ്ടോ, കൊലപാതകത്തിന് പിന്നിലെ ഉദ്ദേശം എന്താണ്, ചേതൻ ചൗധരിയുമായുള്ള ബന്ധം എന്താണ് തുടങ്ങിയ കാര്യങ്ങൾ പോളിഗ്രാഫ് പരിശോധനയിലൂടെ വ്യക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.





