കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില വീണ്ടും ഉയരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 കിലോ കോഴിത്തീറ്റയുടെ ഒരു ചാക്കിന് ഏകദേശം 500 രൂപയുടെ വർധനവാണ് ഉണ്ടായത്. ചോളം, സോയ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതാണ് വില വർധിക്കാൻ പ്രധാന കാരണം. ഇതോടെ കോഴിവളർത്തൽ കർഷകർ വലിയ പ്രതിസന്ധിയിലാണെന്ന് സംഘടനകൾ പറയുന്നു.
കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളം വർധിച്ചതോടെ കർഷകർക്ക് കൂടുതൽ തിരിച്ചടിയായി. ഇതിന്റെ ഫലമായി ഓണം സീസണിൽ കോഴിയിറച്ചി വിലയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
അതേസമയം, സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിച്ചുയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയുടെ വിലയാണ് ഏറ്റവും കൂടുതൽ വർധിച്ചത്. മഴ ശക്തമായതോടെ ഇഞ്ചിയുടെ വില കിലോയ്ക്ക് 260 രൂപയായി. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 160 രൂപ മാത്രമായിരുന്നു. മൊത്തവ്യാപാര വിപണിയിൽ ഇഞ്ചിയുടെ വില കിലോയ്ക്ക് 230 മുതൽ 300 രൂപ വരെയാണ്. കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യയിലെ പ്രതിസന്ധിയും വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളാണെന്നാണ് വിലയിരുത്തുന്നത്.











