ന്യൂഡല്‍ഹി: പെട്രോൾ-എഥനോൾ മിക്സിന് പിന്നാലെ ബയോഫ്യൂവല്‍ മാറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി ഇന്ത്യ. ഡീസലില്‍ 15 ശതമാനം ഐസോബ്യൂട്ടനോള്‍ ചേര്‍ക്കനാണ് രാജ്യം ഒരുങ്ങുന്നത്. ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് പ്രഖ്യാപനം നടത്തിയത്. ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി ചെലവ് കുറക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഗഡ്കരി പറഞ്ഞു.
എഥനോള്‍ ഡീസലില്‍ നേരിട്ട് ചേര്‍ക്കാനാവില്ല. ഇതിന് പകരമായി ഐസോബ്യൂട്ടനോള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. 15 ശതമാനം ഐസോബ്യൂട്ടനോള്‍ ഡീസലില്‍ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഊര്ജസ്വയംപര്യപ്തത കൈവരിക്കുന്നതില്‍ ഇത് ഒരു നിര്‍ണായക നീക്കമായിരിക്കും. പദ്ധതിയുടെ പരീക്ഷണങ്ങള്‍ നടന്നു കഴിഞ്ഞു. ഇത് പരിപൂര്‍ണ്ണ വിജയമായിരുന്നുവെന്നും ഗഡ്കരി വ്യക്തമാക്കി. അടുത്ത തലമുറ ബയോഫ്യൂവല്‍ എന്നറിയിപ്പെടുന്ന ഐസോബ്യൂട്ടനോള്‍ എന്ജിന് കൂടുതല്‍ അനുയോജ്യവും മലിനീകരണം കുറക്കുന്നതുമാണെന്നും കേന്ദ്രം അവകാശപ്പെടുന്നു.
അതേസമയം, ഐസോബ്യൂട്ടനോള്‍ ചേര്‍ക്കാനുള്ള നീക്കത്തില്‍ വാഹനമേഖലയില്‍ ആശങ്കയും ഉയരുന്നുണ്ട്. ഐസോബ്യുട്ടനോള് കലര്‍ത്തിയ ഡീസല്‍ ഉപയോഗിച്ചാല്‍ അത് എന്‍ജിനിന്റെ പ്രകടനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. മൈലേജ് കുറയുന്നതാണ് ആദ്യത്തെ പ്രശ്നം. ഇതിനൊപ്പം എന്ജിന് ഭാഗങ്ങള്‍ തുരുമ്പെടുക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം തണുപ്പ് കാലത്ത് ഡീസല്‍ എന്ജിന് സ്റ്റാര്‍ട്ട് ആകുന്നത് വൈകാനും ഇത് ഇടയാക്കും.











