ന്യൂഡൽഹി: ഭാര്യ മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് യുവാവ് ഭാര്യയെ മാരകമായി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ തിലംഗ്പുർ കോട്‌ല ഗ്രാമത്തിലാണ് ദാരുണസംഭവം. വിനയ് (28) ആണ് ഭാര്യ നിഷയെ (24) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ജൂലൈ 2-നാണ് സംഭവം. അഞ്ച് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ കഴിഞ്ഞ ഏഴ് മാസമായി തിലംഗ്പുർ കോട്‌ലയിൽ വാടകവീട്ടിലായിരുന്നു താമസം. തർക്കത്തിനിടെ വിനയ് ഒരു വലിയ ബാറ്ററി ഉപയോഗിച്ച് നിഷയുടെ തലയ്ക്ക് ഗുരുതരമായി അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് പിന്നാലെ അലുമിനിയം ഫോസ്ഫൈഡ് വിഷം കഴിച്ച വിനയ്, മൂന്ന് വയസ്സുള്ള മകളെ കൂട്ടി സമീപത്ത് താമസിക്കുന്ന മാതാവിന്റെ വീട്ടിലെത്തി. അവിടെ സഹോദരി പ്രിയയോട് ഭാര്യയെ കൊലപ്പെടുത്തിയെന്നും താൻ വിഷം കഴിച്ചെന്നും ഇയാൾ വെളിപ്പെടുത്തി.
തുടർന്ന് പ്രിയ ദമ്പതികളുടെ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ നിഷയെ കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ഉടൻ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിഷയുടെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103(1) പ്രകാരം കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത റൺഹോള പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ദമ്പതികൾക്കിടയിൽ മുമ്പും കുടുംബവഴക്കുകൾ ഉണ്ടായിരുന്നോയെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.




