കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് കോടതി നിർദേശം. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹിൽ പാലസ് പോലീസിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടത്.
വ്യാജപരാതിയുടെ പേരിൽ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും നിയമവിരുദ്ധമായി പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നു. ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻപ് അൻസിബയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും, ആ പരാതി വ്യാജമായിരുന്നുവെന്നുമാണ് അവരുടെ വാദം.
സ്റ്റേഷനിൽ വെച്ച് നിർബന്ധിച്ച് മാപ്പെഴുതിച്ചുവെന്ന ഗുരുതര ആരോപണവും അൻസിബ ഉന്നയിച്ചിട്ടുണ്ട്. ഈ പരാതിയിൽ വനിതാ സെല്ലിലെ എസ്.ഐ ഉൾപ്പെടെയുള്ളവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. തുടർന്ന് തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചത്. എന്നാൽ അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്ന് ആരോപിച്ച് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിലയിരുത്തിയ കോടതിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ ഹിൽ പാലസ് പോലീസിന് നിർദേശം നൽകിയത്.
അതേസമയം, അൻസിബയുടെ മറ്റൊരു പരാതിയിൽ കോടതിയുടെ നിർദേശത്തെ തുടർന്ന് നേരത്തെ നടൻ ടിനി ടോമിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.











