ഭോപ്പാൽ: വഖഫ് ഭേദഗതി നിയമം-2025 അനുസരിച്ച് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ് സർക്കാർ. പുതിയ നിയമപ്രകാരം മുസ്ലീങ്ങളല്ലാത്ത രണ്ട് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി ബോർഡ് രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായാണ് മധ്യപ്രദേശ് മാറിയത്.
10 അംഗങ്ങളുള്ള പുതിയ വഖഫ് ബോർഡിൽ മനോജ് മൽപാനിയും അനിമേഷ് ഭാർഗവും ഹിന്ദു അംഗങ്ങളായി ഉൾപ്പെട്ടിട്ടുണ്ട്. ബോർഡിന്റെ പുനഃസംഘടന സംബന്ധിച്ച വിജ്ഞാപനം മധ്യപ്രദേശ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. സൻവർ പട്ടേലിനെ ബോർഡ് ചെയർമാനായും നിയമിച്ചു.
മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള, ആതിഫ് അഖ്വീൽ, ഫൈസീൻ ഖാൻ, ഫാത്തിമ ചൗധരി, ഷൈസ്ത സുൽത്താൻ, ഷബന ഖാൻ എന്നിവരും പുതിയ ബോർഡിലെ അംഗങ്ങളാണ്. പിന്നാക്ക വിഭാഗ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണർ എക്സ്-ഒഫീഷ്യോ അംഗമായും ബോർഡിലുണ്ട്.
2023 ഏപ്രിൽ 19-ന് തിരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിൽ അംഗമായി നിയമിതയായ നജ്മ ഹെപ്തുള്ളയുടെ കാലാവധി 2028 ഏപ്രിൽ 18 വരെ തുടരുന്നതിനാൽ പുതിയ വിജ്ഞാപനത്തിലും അവരുടെ അംഗത്വം നിലനിർത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.


