കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറൂയിപ്പുരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രഭാസ് മൊണ്ടാലിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ബുധനാഴ്ച അർധരാത്രിയോടെ തെളിവെടുപ്പിനായി പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയപ്പോഴാണ് സംഭവം ഉണ്ടായത്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു.
പ്രതി പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയും ഒരു റൗണ്ട് വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് തിരിച്ചും വെടിവെച്ചു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രഭാസ് മൊണ്ടാലിനെ ഉടൻ ബറൂയിപ്പുർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 11 വയസ്സുകാരിയുടെ പീഡന- കൊലപാതകത്തെ തുടർന്ന് പശ്ചിമ ബംഗാൾ സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നുവരുന്നതിനിടെയാണ് പ്രധാന പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.




