കൊച്ചി: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുന്‍ എംഎല്‍എ ലിന്റോ ജോസഫ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോയതെന്നും എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ യാതൊരു മേല്‍നോട്ടവും നടത്താത്തതാണ് ദുരന്തത്തിൽ കലാശിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
‘ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ യാതൊരു മേല്‍നോട്ടവും നടത്തിയിട്ടില്ല എന്ന് മാത്രമല്ല സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയില്ല. 225 mm മഴ പെയ്തിട്ടും അപകട മുന്നറിയിപ്പുകളൊന്നും നല്‍കാത്തതിന്റെയും ഭാഗമായാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ദുരന്തത്തെ നേരിടേണ്ടി വന്നിട്ടുള്ളത്. കൂട്ടിയിട്ട മണ്ണ് യഥാസമയം നീക്കം ചെയ്യാന്‍ തുടര്‍ച്ചയായ ഫോളോ അപ്പുകള്‍ നടത്താന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറായില്ലെന്നും’ ലിന്റോ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.




