ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങും. പരമ്പരയിൽ 0-2ന് പിന്നിലുള്ള ഇന്ത്യയ്ക്ക് പരാജയപ്പെട്ടാൽ പരമ്പര നഷ്ടമാകും. അതിനാൽ തന്നെ നാളത്തെ മത്സരം ഇന്ത്യയ്ക്ക് നിർണായക പോരാട്ടമാണ്.
ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ തുടർന്നുള്ള രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരെ തിരിച്ചുവരവ് ലക്ഷ്യമിടുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ തിരിച്ചെത്തുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്ന പ്രധാന കാര്യം.
നായകനായി ചുമതലയേറ്റ ശേഷം ശ്രേയസ് അയ്യർക്ക് ഇതുവരെ ടീമിനെ വിജയത്തിലേക്ക് നയിക്കാനായിട്ടില്ല. അയർലൻഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ നിലവിലെ പരമ്പരയിലെ മത്സരങ്ങളിലും ഇന്ത്യക്ക് തിരിച്ചടി നേരിട്ടിരുന്നു.
15കാരനായ വൈഭവ് സൂര്യവംശിയുടെ പ്രകടനം ആദ്യ മത്സരങ്ങളിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതും ഇന്ത്യക്ക് തിരിച്ചടിയായി. ടോപ് ഓർഡറിൽ മൂന്ന് ഇടംകൈയൻ ബാറ്റർമാർ ഉള്ളതിനാൽ ഇംഗ്ലണ്ട് ഓഫ് സ്പിന്നർ വിൽ ജാക്സിനെ ഫലപ്രദമായി ഉപയോഗിച്ചതാണ് ഇന്ത്യയെ സമ്മർദത്തിലാക്കിയത്. ഇതോടെയാണ് സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നത്.
ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ അഭിഷേക് ശർമ മൂന്നാം മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ഓപ്പണർ സ്ഥാനത്ത് തുടരുമെന്നാണ് സൂചന. അതേസമയം, ഇഷാൻ കിഷന്റെ ബാറ്റിങ് പ്രകടനവും ഇന്ത്യക്ക് ആശങ്കയാകുന്നുണ്ട്. മൂന്നാം നമ്പറിൽ സഞ്ജുവിനെ പരീക്ഷിക്കണമെന്ന നിർദേശങ്ങളും ഉയരുന്നുണ്ട്.
തിലക് വർമ്മയുടെ ഫോവും ഇന്ത്യയുടെ മറ്റൊരു തലവേദനയാണ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല.
ആദ്യ മൂന്ന് മത്സരങ്ങളിലും ബാറ്റിങ്ങിൽ കാര്യമായ സംഭാവന നൽകാൻ കഴിയാതിരുന്ന അക്സർ പട്ടേലിനോ ശിവം ദുബെയ്ക്കോ പകരം സൂര്യാൻഷ് ഷെഡ്ഗെയെ ഉൾപ്പെടുത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
ബൗളിങ് നിരയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, പ്രിൻസ് യാദവ് എന്നിവർ പേസ് നിരയിൽ തുടരുമെന്നാണ് കരുതുന്നത്. മൂന്നാം മത്സരത്തിൽ നിരാശപ്പെടുത്തിയ വരുണ്‍ ചക്രവർത്തിക്ക് പകരം വാഷിംഗ്ടൺ സുന്ദറിന് അവസരം നൽകാനും ടീം ആലോചിക്കുന്നുണ്ട്.
പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ബ്രിസ്റ്റളിലെ നാലാം ടി20യിൽ വിജയം അനിവാര്യമാണ്.


