എറണാകുളം: മുൻകൂട്ടി ആസൂത്രണം ചെയ്ത് മോഷ്ടിച്ച ബൈക്കുകളിൽ സഞ്ചരിച്ച് പെട്രോൾ പമ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ കവർച്ച നടത്തിയിരുന്ന അഞ്ചംഗ സംഘത്തെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി, ആമ്പല്ലൂർ, കാഞ്ഞിരമറ്റം, അരയൻകാവ് തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന പരമ്പര കവർച്ചക്കേസുകളിലെ പ്രതികളാണ് പിടിയിലായത്.
അറസ്റ്റിലായവർ തൃശ്ശൂർ മാമ്പ്ര സ്വദേശി റിയാദ് സി.ആർ. (26), കൊടുങ്ങല്ലൂർ സ്വദേശി ടി.ഐ. തൻസീർ (28), എൻ.ബി. ബൈജു (29), നോർത്ത് പറവൂർ സ്വദേശി സി.എ. മിഥുൻ (28), കെ.എ. നിസാർ (28) എന്നിവരാണ്. റിയാദ്, തൻസീർ, ബൈജു എന്നിവർ നേരിട്ട് കവർച്ചയിൽ പങ്കെടുത്തവരാണെന്നും, മിഥുനും നിസാറും മോഷണമുതൽ വാങ്ങിയവരാണെന്നും പൊലീസ് അറിയിച്ചു.
മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിലെ ആളൊഴിഞ്ഞ വീട് മുതൽ നീർപ്പാറയിലെ എച്ച്.പി. പെട്രോൾ പമ്പ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ സംഘം, ചാലക്കപ്പാറയിൽ നിന്ന് ഒരു ബൈക്കും മോഷ്ടിച്ചിരുന്നു. കവർച്ചയ്ക്കായി ഉപയോഗിച്ച ബൈക്ക് ആലുവ മെട്രോ റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷണം പോയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഹെൽമെറ്റ് ധരിക്കുകയും വിരലടയാളം പതിയാതിരിക്കാൻ കൈയുറകൾ ഉപയോഗിക്കുകയും മൊബൈൽ ഫോൺ കൈവശം വയ്ക്കാതിരിക്കുകയും ചെയ്തായിരുന്നു പ്രതികളുടെ പ്രവർത്തനം. മുളന്തുരുത്തി, അരയൻകാവ്, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, ആലുവ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ 200-ലധികം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ തലയോലപ്പറമ്പ് വരിക്കാംകുന്നിലെ സപ്ലൈകോ ഔട്ട്ലെറ്റിലുണ്ടായ കവർച്ചയിലും ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. റിയാദ് മുൻപ് ബൈക്ക് മോഷ്ടിച്ചതായും സമ്മതിച്ചിട്ടുണ്ട്. ആ ബൈക്ക് പിന്നീട് പൊലീസ് കണ്ടെത്തി.
റിയാദിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 24 കേസുകളും, തൻസീറിനെതിരെ 24 കേസുകളും, ബൈജുവിനെതിരെ 15 കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ പിറവം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മുളന്തുരുത്തി എസ്.എച്ച്.ഒ. സംഗീത് പുനത്തിൽ, എസ്.ഐ.മാരായ പ്രിൻസി ആർ., പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.




