മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണം. പെരുമ്പത്തൂർ ആലോടിയിലെ ഹൈദരാലിയുടെ വീടിന്റെ മതിലും ഗേറ്റുമാണ് കാട്ടാന തകർത്തത്. വീട്ടുവളപ്പിലെ കൃഷിയും ആന നശിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ആറുമാസം മുൻപും ഇതേ വീട്ടിലെ മതിലും ഗേറ്റും കാട്ടാന തകർത്തിരുന്നു.
കാനകുത്ത് വനമേഖലയിൽ നിന്ന് കാഞ്ഞിരപ്പുഴ നീന്തിക്കടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് സോളാർ വൈദ്യുതി വേലി തകർത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
അതേസമയം, കോതമംഗലം-കട്ടപ്പന പാതയിലും കാട്ടാന ശല്യം രൂക്ഷമായി. നേര്യമംഗലം ചെമ്പൻകുഴിയിൽ ഇന്ന് രാവിലെ രണ്ട് കാട്ടാനകൾ എത്തി. ബൈക്ക് യാത്രികനും കാർ യാത്രികനും കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് സമീപത്താണ് കാട്ടാനകൾ എത്തിയത്. കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത് കാട്ടാനകൾ എത്തിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന ഫെൻസിംഗ് അശാസ്ത്രീയമാണെന്നും കൂടുതൽ സുരക്ഷാ നടപടികൾ വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.



