കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ റോഡിൽ വിള്ളൽ. ശക്തമായ മഴ തുടരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ റോഡിന്റെ ഒരുവശത്ത് വിള്ളൽ കണ്ടെത്തിയത്. ഹെയർപിൻ വളവ് വീതികൂട്ടൽ പദ്ധതിയുടെ ഭാഗമായി സംരക്ഷണഭിത്തി നിർമാണം നടക്കുന്ന ഭാഗത്താണ് വിള്ളൽ ഉണ്ടായത്. റോഡിന്റെ അരികുഭാഗത്ത് ഏകദേശം അഞ്ച് മീറ്റർ നീളത്തിലും ചില സ്ഥലങ്ങളിൽ 70 സെന്റീമീറ്റർ വരെ ആഴത്തിലുമാണ് വിള്ളൽ രൂപപ്പെട്ടത്.
മഴ തുടരുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. റോഡിന്റെ ഭാഗം ദുർബലമായതിനാൽ വാഹനങ്ങൾ അരികിലേക്ക് ചേർത്ത് ഓടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിള്ളൽ ഉണ്ടായ ഭാഗത്ത് വലിയ വാഹനങ്ങൾക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷയുടെ ഭാഗമായി ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ വലിയ വാഹനങ്ങൾ ഒറ്റവരിയായി മാത്രമാണ് കടന്നുപോകുന്നത്. ഇതുമൂലം തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
വിള്ളലിലേക്ക് വെള്ളം കയറാതിരിക്കാൻ കരാർ കമ്പനിയായ ചൗധരി കൺസ്ട്രക്ഷൻസിലെ തൊഴിലാളികൾ ടാർപായ വിരിച്ച് അതിന് മുകളിൽ മണൽചാക്കുകൾ നിരത്തി താൽക്കാലിക സംരക്ഷണം ഒരുക്കി.
പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർ നടപടികൾ സ്വീകരിക്കുന്നതുവരെ വലിയ വാഹനങ്ങളുടെ യാത്ര ഒറ്റവരിയായി നിയന്ത്രിക്കാനാണ് തീരുമാനം.




